കൂട്ടുകാരുടെ കയ്യിലും കാലിലുമെല്ലാം പിടയ്ക്കുന്ന പേശികൾ കണ്ടപ്പോൾ അവനു കൊതി മൂത്തു. എനിക്കും ഇങ്ങനത്തെ പേശികൾ സങ്കടിപ്പിക്കണല്ലോ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ഇവന്മാരെയൊക്കെ പെണ്ണുങ്ങൾ നോക്കുനത് കാണണം.
ഹോ...പടച്ചോനെ...
അതുകണ്ടിട്ട് അവന്മാരുടെ നടത്തത്തിന്റെ രീതിയും മാറും, ഒരുമാതിരി മസ്സിൽ കച്ചവടക്കരെപ്പോലെ. നെഞ്ചും വിരിചോണ്ട് . വിൽക്കാനുള്ള മസ്സിൽ ഒക്കെ നെഞ്ചത്ത് കെട്ടിവെചിരിക്കുനത് പോലെ.
'നോക്കിക്കോടാ മക്കളേ , ഞാനും കാണിച്ചുതരാം.'
മനസ്സിൽ വെല്ലുവിളിച്ചുകൊണ്ട് അവൻ കൊളെജീന്നു ഇറങ്ങിപ്പോയി.
നേരെ പോയത് വീടിനു അടുത്തുള്ള മസ്സിൽ പെരുപ്പിക്കുന്ന സ്ഥലത്തേക്കാണ്.. .പൈസ ഒക്കെ അടച്ച് അവൻ പണി തുടങ്ങി. നിക്കറു കീറുന്ന രീതിയിലുള്ള പണികൾ.
കോളേജിലെ മസ്സിൽ കച്ചവടക്കാരെ മനസ്സിൽ ആലോചിക്കുമ്പോളെല്ലാം അവന്റെ പേശികൾ വാശിയോടെ ഒരു ഇഞ്ച് പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പ്രധാന കർമം അമ്മ ഭക്ഷണംകൊണ്ട് നിറച്ചുവെചിരിക്കുന്ന പാത്രങ്ങളൊക്കെ കാലിയാക്കലാണ്.
അമ്മയുടെ ദയനീയ മുഖം കാണുമ്പോൾ ഇച്ചിരി അച്ഛനും അമ്മയ്ക്കും വെക്കാൻ അവന്റെ മനസ്സ് അവനോടു മന്ത്രിക്കും.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി.മാസങ്ങൾ കഴിഞ്ഞുപോയി.
അവന്റെ മസ്സിലുകളെല്ലാം പുറത്തേക്കു തള്ളിവന്നുകൊണ്ടിരുന്നു.
വൈകാതെ കോളേജിൽ അവനും ഒരു മസ്സിൽ കച്ചവടക്കാരനായി.
ഒരു ദിവസം കോളേജീന്നു പണിയുന്ന സ്ഥലത്തേക്ക് പോകുന്ന വഴി ഒരു ചെറിയ കച് അവന്റെ അടുത്ത് ഭിക്ഷയാചിക്കാൻ വന്നു.
'ചേട്ടാ, ഇന്ന് ഒന്നും കഴിച്ചിട്ടില്ല.'
എന്നുംപറഞ്ഞ് അവൾ അവന്റെ നേരെ കൈയ്യ് നീട്ടി.
അവനാണേൽ അവന്റെ മസ്സിൽ ഒക്കെ ഒന്ന് ചാടിചോണ്ട് അങ്ങ് നടന്നുപോയ്. എന്നാലും അവന്റെ മനസ്സിൽ എവിടെയോ ആ കൊച്ചിന്റെ മുഖം പതിഞ്ഞു.
പതിവുപോലെ അവൻ നിക്കറു കീറുന്നതുവരെ പണിയെടുത്തു വീട്ടിലേക്ക് മടങ്ങി. അമ്മ നിറച്ചുവെചിരുന്ന പാത്രങ്ങൾ കാലിയാക്കാൻ ആരംഭിച്ചു.
"എടാ, ഞാനും അച്ഛനും കഴിച്ചു. നീ അതൊക്കെ തീർത്തിട്ട് പാത്രം കഴുകിവെചേക്ക്"
അമ്മ അവനോടു പറഞ്ഞു.
പക്ഷെ അതിനിടയിൽ എപ്പോളോ ഭിക്ഷയാചിക്കാൻ വന്ന കൊച്ചിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു.
എന്തോ..അവന്റെ വിശപ്പ് കെട്ടു . പാത്രത്തിൽ ബാക്കിയുള്ളത് കളയാനായി അവൻ പോയി.
അപ്പൊ അവന്റെ മനസ്സില്ക്കൂടി ഒരു ചിന്ത കടന്നുപോയി.
'ആ പാവം കൊച്ച് ഒരു നേരത്തെ ആഹാരം ഇല്ലാതെ ഭിക്ഷയാചിക്കുമ്പോൾ ഞാൻ ഇങ്ങനെ ഭക്ഷണം കളയുന്നത് ശരിയാണോ?'
കുറച്ചുനേരം അവൻ അങ്ങനെ ആലോചിച്ചുനിന്നു.
എന്നിട്ട് അവൻ പാത്രത്തിലെ ബാക്കി ഭക്ഷണം വലിച്ചെറിഞ്ഞു പാത്രം കഴുകിവെച്ചു.
'ഓ...ഞാൻ ഒരുത്തൻമാത്രം വിചാരിച്ചാൽ എന്നാ ചെയ്യാനാ. ആ കൊച്ചിനെപ്പോലെ എത്ര ആൾകാര് കാണും.'
അങ്ങനെ വിചാരിക്കുന പലരിൽ ഒരാളായി അവൻ മുറിയിലേക്ക് പോയി.
നാളെയെക്കുറിച്ച് ആശങ്കയും ആകുലതകളും ഇല്ലാതെ.
* * * * * * * * * * * * *
Comments
Post a Comment